വെയ്സൻഹാസ്: ലോക ചെസ്സിലെ രാജാവ് മാഗ്നസ് കാൾസണെ അമ്പരപ്പിച്ച് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ അർജുൻ എറിഗൈസി. ജർമ്മനിയിൽ നടക്കുന്ന ഫിഡെ ഫ്രീസ്റ്റൈൽ ചെസ്സ് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിലാണ് അർജുൻ ലോക ഒന്നാം നമ്പർ താരത്തെ മുട്ടുകുത്തിച്ചത്. വെറും 28 നീക്കങ്ങൾക്കൊടുവിൽ കാൾസൺ പരാജയം സമ്മതിക്കുകയായിരുന്നു.
മത്സരത്തിൽ അർജുൻ പുറത്തെടുത്ത അത്യപൂർവ്വമായ തന്ത്രമാണ് ചെസ്സ് ലോകത്തെ അമ്പരപ്പിച്ചത്. കളി ആരംഭിച്ച് ആദ്യ പത്ത് നീക്കങ്ങൾ വരെ തന്റെ പ്രധാന കരുക്കളെ ഒന്നും തന്നെ ചലിപ്പിക്കാതെ, വെറും കാലാൾ കരുക്കളെ മാത്രം മുന്നോട്ട് നീക്കിയാണ് അർജുൻ കളിച്ചത്.
കാൾസണെ അട്ടിമറിച്ചെങ്കിലും അർജുന് സെമിഫൈനലിൽ പ്രവേശിക്കാനായില്ല. കളിച്ച ഏഴ് റൗണ്ടുകളിൽ ഒരു സമനില പോലും വഴങ്ങാതെ മൂന്ന് വിജയവും നാല് തോൽവിയുമായി ആറാം സ്ഥാനത്താണ് അർജുൻ ഫിനിഷ് ചെയ്തത്. അതേസമയം, അർജുനോട് തോറ്റെങ്കിലും മികച്ച പോയിന്റ് ശരാശരിയോടെ മാഗ്നസ് കാൾസൺ സെമിഫൈനലിലേക്ക് യോഗ്യത നേടി.
ഫ്രീസ്റ്റൈൽ ചെസ്സിൽ കരുക്കളുടെ സ്ഥാനം മത്സരത്തിന് തൊട്ടുമുമ്പ് മാത്രം നിശ്ചയിക്കുന്ന രീതിയായതിനാൽ, താരങ്ങളുടെ തത്സമയ തീരുമാനങ്ങളുമാണ് വിജയത്തിൽ നിർണായകമാകുന്നത്. അവിടെയാണ് അർജുൻ എന്ന ഇരുപതുകാരൻ ലോകം കണ്ട എക്കാലത്തെയും മികച്ച താരത്തെ അമ്പരപ്പിച്ചത്.